Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, September 10, 2011

തൃശൂര്‍ പൂരത്തിന്റെ "ശാസ്ത്രീയ വിശകലനം"

സ്ഥലം:- സർക്കാർ മെഡിക്കൽ കോളേജ് പരിസരം. ഗേറ്റിൽ സർവ്വരോഗ സംഹാരി 10 രൂപ എണ്ണയുടെ വില്പന പൊടിപൊടിക്കുന്നു. വെറും വില്പനയല്ല, വില്പനക്കാരൻ തന്റെ ഉല്പന്നത്തിന്റെ മഹത്വം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്; പോരത്തതിന്‌ നോട്ടീസ് വിതരണവും. കാല്‍മുട്ട് വേദന, നടുവേദന, തലവേദന, ചൊറി, ചിരങ്ങ്‌, താരന്‍, വയറിളക്കം, ഛര്‍ദ്ദി,വലിവ്, ക്ഷയം, കുഷ്ഠം എന്നുതുടങ്ങി പ്രമേഹം, കാൻസറിനുവരെ ഫലപ്രദമായ എണ്ണ; വെറും പത്ത് രൂപ മാത്രം; വരുവിൻ വാങ്ങുവിൻ, സൈഡ് ഇഫക്റ്റ് ഇല്ലാത്തത്, നൂറ്‌ ശതമാനം ഫലപ്രദം: വർഷം കുറെയായി എണ്ണവില്പനക്കാരൻ ഈ ബിസിനസ് തുടങ്ങിയിട്ട്.

എന്തിന്‌ നിങ്ങൾ എക്സ്-റേയ്ക്കും സ്കാനിങ്ങിനും പണം മുടക്കുന്നു, എന്തിന്‌ രക്തപരിശോധനയും എന്റോസ്കോപ്പിയും? രോഗികളേ നിങ്ങൾ ഈ ‘അശാസ്ത്രീയമായ’ ചികിൽസാ രീതികളെ ഒഴിവാക്കുവിൻ. ശരീരമെന്തിന്‌ കീറിമുറിക്കണം? അതെല്ലാം മറന്നേക്കൂ, എന്നിട്ട് 10 രൂപ എണ്ണ ഉപയോഗിക്കുവിൻ. വരുവിൻ, വാങ്ങുവിൻ വെറും 10 രൂപ മാത്രം.

ആശുപത്രി ഗേറ്റിൽ ഈ കലാപരിപാടി തുടങ്ങിയിട്ട് കാലം കുറെയായി. ഈ ആശുപത്രിയിലെ ഡോക്റ്റർമാർ എന്നും ഈ പരിപാടി കാണുന്നുണ്ട്. ഒരാൾ പോലും അത് ഗൗനിക്കുന്നില്ല.  മുഖത്ത് പുഞ്ചിരിയുമായി അവര്‍ ആശുപത്രി ഗേറ്റ് കടന്നുവരുന്നു, അവരുടെ ജോലിയിൽ മുഴുകുന്നു. ആധുനിക വൈദ്യശാസ്ത്രം നല്കുന്ന ചികിൽസാമുറകൾ രോഗികളിൽ പ്രയോഗിക്കുന്നു, രോഗികൾ അധികവും സുഖം പ്രാപിച്ച് മടങ്ങുന്നു. ചുരുക്കിപ്പറഞ്ഞാൽ ആ ആശുപത്രിയിലെ ഒരു ഡോക്റ്ററും 10 രൂപ എണ്ണ വില്പ്പനക്കാരന്റെ അവകാശവാദങ്ങളെ ഖണ്ഡിക്കാൻ പോയില്ല.

പക്ഷേ, അദ്ദേഹത്തിന്റെ അവകാശവാദം നോക്കൂ:- "ഞാൻ 10 രൂപ എണ്ണയെക്കുറിച്ച് മൂന്ന് ലഘുലേഖകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ചികിൽസാരീതികളെ ദിനം പ്രതി ഖണ്ഡിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും നോക്കൂ, ഞാൻ എത്ര മഹാനാണ്‌. ഒരൊറ്റ ഡോക്റ്ററോ മരുന്നു നിർമാതാക്കളോ ഇന്നുവരെ എന്നെ ഖണ്ഡിക്കാൻ ധൈര്യപ്പെട്ടിട്ടില്ല. ഞാനാരാ മോൻ!!!!"

ഇത്തരം എണ്ണ വില്പനക്കാർ നമുക്ക് സുപരിചിതരാണ്‌. ആശുപത്രി ഗേറ്റിൽ മാത്രമല്ല നിരത്തുവക്കിലും ബസ്സുകളിലും ട്രെയിനുകളിലും ഇവർ തങ്ങളുടെ സർവ്വരോഗ സംഹാരിയുടെ മഹത്വവും പരസ്യം ചെയ്ത് അന്നത്തിന്‌ കാശുണ്ടാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അശാസ്ത്രീയതയും തന്റെ ഉല്പന്നത്തിന്റെ മഹത്വവും അവർ വാതോരാതെ പ്രസംഗിക്കുമെങ്കിലും ഒരു ഡൊക്റ്ററും ഇന്നുവരെ അവരെ ഖണ്ഡിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടില്ല. ഇതെന്തുപറ്റി? മോഡേൺ മെഡിസിനെന്തേ, മറുപടിയില്ലേ?

ഈ കഥ ഇവിടെ ഓർമ്മിക്കാൻ കാരണം ചില "ആധുനിക എണ്ണവില്പനക്കാരുടെ" പരസ്യങ്ങളാണ്‌.

“ഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു. ഈ ഒട്ടകപ്പക്ഷിനയം ഇക്കാലമത്രയും യുക്തി-നിരീശ്വര -പരിണാമവാദികള്‍ തുടര്‍ന്നു വന്നതാണെന്നതിനാല്‍ ആശ്ചര്യത്തിനു വകയില്ല. പരിണാമസിദ്ധാന്തത്തെ  ശാസ്ത്രീയമായി നിരൂപണം ചെയ്യുന്ന മൂന്നു കൃതികള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവയില്‍ ഒന്നിനുപോലും മറുപടിയെഴുതാന്‍ യുക്തി- നിരീശ്വര-പരിണാമവാദികള്‍ക്കായിട്ടില്ല. ഒരു ലേഖനത്തിലൂടെ പോലും മറുപടിയെഴുതാന്‍ ഇരുപതു വര്‍ഷങ്ങളായെങ്കിലും ഇവരുടെ ബുദ്ധിജീവികള്‍ ധൈര്യം കാട്ടിയിട്ടില്ല. നാഴികക്കു നാല്‍പ്പതുവട്ടം ശാസ്ത്രം, നിക്ഷ്പക്ഷത, വസ്തുനിഷ്ഠത...എന്നൊക്കെ ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കെയാണ് ഈ ഒട്ടകപ്പക്ഷിനയംഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു.“

 "(കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രശസ്ത ജീവശാസ്ത്രപണ്ഡിതനായ പ്രൊഫ. കുഞ്ഞുണ്ണി വര്‍മ്മ അദ്ദേഹത്തിന്റെ കൃതി ആമൂലാഗ്രം ഖണ്ഡിക്കപ്പെട്ടിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. മലയാളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ ജിവന്‍ ജോബ് തോമസും പ്രെഫ. ബാബു ജോസഫും അവരുടെ കൃതികളുടെ നിരൂപണങ്ങള്‍ പുസ്തകമായി ഇറങ്ങിയിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. തെളിവുകളും  ന്യായങ്ങളും എതിര്‍പക്ഷത്താണെന്നും അവയെ നേരിടാനാവില്ലെന്നും മനസ്സിലാക്കിയതുകൊണ്ടാകാം ഈഒഴിഞ്ഞുമാറ്റം. )" 

കുഞ്ഞുണ്ണി വര്‍മയും ജീവന്‍ ജോബ് തോമസും ബാബു ജോസഫുമെല്ലാം എത്ര കശ്മലന്മാര്‍, ലവന്മാര്‍ക്കെന്താ എന്നെയൊന്ന് ഗൗനിച്ചാല്‍, ഒന്നുമില്ലേലും ഞാന്‍ കൊല്ലം പത്തിരുപത്തഞ്ചായില്ലേ എണ്ണ വില്പന തുടങ്ങിയിട്ട്. എന്തു ചെയ്യാം ധൈര്യം വേണ്ടേ?
എന്തിന്‌ അവരെ പറയണം? ISRO യിലെ ശാസ്ത്രജ്ഞന്മാര്‍ വരെ എന്നെ ഖണ്ഡിക്കാന്‍ ധൈര്യം കാണിച്ചോ, ഇല്ലല്ലോ. അതാ പറഞ്ഞത് ഞാനാരാ മോന്‍? 


എന്തിനേറെ പറയുന്നു, പച്ചക്കുതിര മാസികയില്‍ ശ്രീ ശ്രീ സുദേഷ് സാര്‍ എന്ന പേരില്‍, ഞാന്‍ എഴുതിയ ലേഖനത്തിനുവരെ നാസ ഇന്നുവരെ മറുപടി തന്നിട്ടില്ല. എന്താ കഥ!


"ഈ കഥയിലെ നെയ്ത്തുകാര്‍ വസ്ത്രം ഉണ്ടാക്കിയപോലെ നാസ ഏതാനും ഫോട്ടോകള്‍ പുറത്തിറക്കിയിട്ട് അതില്‍ ലൂണാര്‍ മോഡ്യൂളിന്റെ ഭാഗമാണുള്ളതെന്നു പറഞ്ഞു. ‘ശാസ്ത്രബോധമുള്ള’വര്‍ക്കേ അതൊക്കെ മനസ്സിലാക്കാനാവൂ എന്നും പ്രഖ്യാപിച്ചു. സ്വാഭാവികമായും ‘ശാസ്ത്രബോധ മുള്ള’ പ്രൊഫ:രവിചന്ദ്രന്‍ അതപ്പടി വിശ്വസിച്ചു. ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂളിന്റെ  ഭാഗങ്ങള്‍ കാണാതെ തന്നെ അതില്‍ ലൂണാര്‍ മൊഡ്യൂ ളിന്റെ ഭാഗങ്ങളുണ്ടെന്നു വിശ്വസിച്ചു! ഈ അന്ധവിശ്വാസത്തിന്റെ അടി സ്ഥാനത്തിലാണു ചിത്രങ്ങള്‍ എനിക്കയച്ചത്. പക്ഷേ, ഒരു കാര്യം വ്യക്തമായി .ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂള്‍ കണ്ടില്ലെങ്കിലും ലൂണാര്‍ മോഡ്യൂളിന്റെ ഫോട്ടോകളാണ് അവയെന്നു വിശ്വസിക്കുന്നത് ‘ആധുനിക ശാസ്ത്രമാണ്’! "
"തൃശൂര്‍ പൂരത്തിന്റേതെന്ന് ആര്‍ക്കും
 ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന ഈ ചിത്രം
കണ്ടിട്ടാണ്‌ തലയ്ക്ക് വെളിവില്ലാത്ത
നിരീശ്വര-യുക്തിദാദികള്‍
നെബ്യൂല, ഗാലക്സി എന്നക്കെ വിളിച്ചുകൂവുന്നത്"


"ഈ ചിത്രത്തിലേക്ക് നോക്കൂ. കുട്ടികളേ നിങ്ങൾക്കെന്താണ്‌ മനസ്സിലായത്‌? ഇതാണ്‌ തൃശൂർ പൂരത്തിലെ വെടിക്കെട്ട്. സംശയമുള്ളവർ സൂക്ഷിച്ചുനോക്കൂ. മിസ്റ്റർ രവിചന്ദ്രൻ പറയുന്നു, ഛെ! വിശ്വസിക്കുന്നൂ, ഇത് ഒരു 'നെബ്യൂല'യുടെ ചിത്രമാണെന്ന്. തൃശൂർ പൂരം കണ്ടിട്ടുള്ളവർ ആരെങ്കിലും ഇത്തരമൊരു വിഡ്ഢിത്തരം വിളിച്ചു പറയുമോ? "



"നിങ്ങക്കറിയുമോ കൂട്ടരേ, ഇന്നാളൊരു ദിവസം ഞാൻ എണ്ണ വില്ക്കുന്ന ആശുപത്രിയിലെ ലാബിൽ നിന്ന് ഒരു ചിത്രം കിട്ടി. ടെക്നീഷ്യൻ പറയുന്നു അത് blood smear-ന്റെ ചിത്രമാണെന്ന്. നമ്മളോടാണോ കളി? തറയിലിടുന്ന മൊസൈക്കിന്റെ ചിത്രം കാട്ടി അത് അത് blood smear അണെന്ന് പറഞ്ഞ്‌ ആളെ പറ്റിക്കുന്ന ഇവന്മാരെയൊക്കെ എന്ത് ചെയ്യണം?  blood smear ൽ 
“'മൊസൈക്കി'ന്റെ ഈ ചിത്രം
കണ്ടിട്ടാണ്‌ നിരീശ്വര-യുക്തിവാദികൾ
അത് blood smearആണെന്ന് അർമാദിക്കുന്നത്.
  ടി ബി യുടെയോ മലമ്പനിയുടെയോ രോഗാണുക്കളെ നഗ്നനേത്രം കൊണ്ട് കാണാനാകില്ലെന്നാണ്‌ അങ്ങേരുടെ അവകാശവാദം. കണ്ണ്‌ കൊണ്ട് കാണാതെ ഈ യുക്തിവാദികളൊക്കെ പിന്നെ മൂക്കുകൊണ്ടാണോ കാണൂന്നത്?   ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ കണ്ണ്‌വികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് കണ്ണിന്‌ തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? 


"കൂട്ടരേ, ഇതൊരു പരമ രഹസ്യമാണ്‌. മറ്റാരോടും പറയല്ലേ? തൃശൂർ പൂരത്തിന്റെയും മൊസൈക്കിന്റെയും‍ ഫോട്ടോകളെപ്പറ്റി നാസ ശാസ്ത്രജ്ഞ Dr.Carle Peters, ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്.  കത്തിടപാടുകളും വിശകലനങ്ങളും ഇവിടെ ഒഴിവാക്കുന്നു." --ഒഴിവാക്കരുതെന്നോ. അനാവശ്യം പറയുന്നോ? നമുക്കും നിന്ന് പിഴച്ചുപോണ്ടേ? അല്ലെങ്കിലും ഈ തർക്കുത്തരം പറയുന്ന നിരീശ്വര-യുക്തിവാദികളുടെ തലച്ചോറിന്റെ വികാസം മറ്റു ജന്തുക്കൾക്ക് തുല്യമല്ലേ?


"ഈ കത്തിടപാട് വിശദമാക്കാന്‍ കാരണംചന്ദ്രയാത്രയെക്കുറിച്ചുള്ള പുതിയ പോസ്റ്റാണ്. നാസ ഫോട്ടോ പുറത്തിറക്കിയിട്ട് അതില്‍ ഒരു കറുത്ത പൊട്ടിട്ടശേഷം ഒരു ആരോ വരച്ച് ഇത് ആനയുടെ LRO ഫോട്ടോയാണ് എന്നു പറഞ്ഞാല്‍ ഫോട്ടോയില്‍ ആനയെ കണ്ടില്ലെങ്കിലും ശാസ്ത്രാന്ധ വിശ്വാസികള്‍ “ ദേ,  ആനയുടെ ഫോട്ടോ” എന്ന് ആര്‍ത്തുവിളിക്കും. നഗ്ന നായ രാജാവിന്റെ കാണാവസ്ത്രങ്ങളെ ചൊല്ലി പരിവാരങ്ങള്‍ ആര്‍ത്തുവിളി ച്ചതുപോലെ! "


എന്തിനേറെ പറയണം, ആകാശത്തിന്റെ ചിത്രത്തില്‍ എന്തെങ്കിലും അടയാളമിട്ട് ഇവര്‍ അത് നെബ്യൂലയാണ്‌, ഇത് ഗാലക്സിയാണ് എന്നെല്ലാം പറഞ്ഞു അര്‍ത്തുവിളിച്ചുകളയും. വാലന്‍ പുളിയും തേങ്ങാപിണ്ണാക്കും തിരിച്ചറിയാത്ത യുക്തിവാദി-നിരീശ്വരവാദികളുടെ തലയ്ക്ക് മറ്റ് ജന്തുക്കളുടെ മസ്തിഷ്കവലര്‍ച്ചയേ ഉള്ളു എന്ന് ഇതില്‍ നിന്നും വ്യക്തമായല്ലോ.



എന്താഹേ,
ഞാന്‍ ഇത്രയും കാര്യങ്ങള്‍ വ്യക്തമായും യുക്തമായും ഖണ്ഡിച്ചു കഴിഞ്ഞ സ്ഥിതിക്ക് തനിക്കെന്തോ ചോദിക്കനുണ്ടെന്നോ. ആ ചോദീര്‌, കേക്കട്ടെ.

1. ചാന്ദ്രയാത്രകളെക്കുറിച്ച് ലോകമെമ്പാടുമുള്ള എല്ലാ സ്കൂളുകളിലെ കുട്ടികളും പ്രോജക്റ്റുകൾ തയ്യാറാക്കുകയും ചാന്ദ്രയാത്രയുടെയും യാത്രികരുടെയും ചിത്രങ്ങൾ കൊണ്ട് ക്ലാസ് മുറികളും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. താങ്കൾ, മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ലെന്നാണല്ലോ പറയുന്നത്. അപ്പോൾ ഇത്തരം 'തെറ്റായ കാര്യങ്ങൾ' വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്‌? 


2. താങ്കൾ പറയുന്നതിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ "വസ്തുനിഷ്ഠമല്ലാത്തതും തെറ്റായതുമായ" വിവരങ്ങൾ കുട്ടികളെ പഠിപ്പിക്കരുതെന്ന് താങ്കൾ വിദ്യാഭ്യാസ വകുപ്പിനോടും സർക്കാരിനോടും രേഖാമൂലം ആവശ്യപ്പെടണം. ചുരുങ്ങിയ പക്ഷം സ്വന്തം കുട്ടികളെയെങ്കിലും ഇത്തരം 'അന്ധവിശ്വാസങ്ങള്‍' പഠിപ്പിക്കുന്നതില്‍ നിന്ന് പിന്‍ വലിക്കണം.


3. എന്നിട്ടും സർക്കാർ ചാന്ദ്രയാത്ര കുട്ടികളെ പഠിപ്പിക്കുന്നത് തുടരുകയാണെങ്കിൽ അതിനെതിരെ കോടതിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യാൻ താങ്കൾ തയ്യാറാകണം. അതിനു വേണ്ടി താങ്കള്‍ക്ക് ലഭ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാകണം.  


4. ഇന്ത്യ, നാസയുമായി ചേർന്ന് ചാന്ദ്രദൗത്യത്തിന്‌ തയ്യാറാകുന്നതായി ഐ എസ് ആർ ഒ ചെയർമാൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഈ 'തട്ടിപ്പ് പരിപാടി'ക്കുവേണ്ടി കോടികൾ ദുര്‍വ്യയം ചെയ്യുന്നത് രജ്യദ്രോഹമാണ്‌. അതിനാൽ അക്കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാൻ താങ്കൾ തയ്യാറാകണം. 


ഇക്കാലമത്രയും താങ്കൾ പ്രചരിപ്പിച്ച ചാന്ദ്രയാത്രാ ഖണ്ഡനങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെന്ന് താങ്കൾക്ക് ആത്മാർത്ഥതയുണ്ടോ? മനുഷ്യൻ ചന്ദ്രനിൽ എത്തിയിട്ടില്ലെന്ന് താങ്കൾ ഉറച്ചുവിശ്വസിക്കുന്നുവോ? അതോ ഇക്കാര്യത്തിൽ ഒരു ചെറിയ സംശയം മാത്രമാണോ താങ്കൾക്കുള്ളത്? മേല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ നട്ടെല്ലിന്‌ ഉറപ്പുണ്ടാകുമോ? 


നട്ടെല്ലിന്‌ നല്ല ഉറപ്പും പറയുന്ന കാര്യത്തിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുമുണ്ടെങ്കിൽ മേൽ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ശാസ്ത്ര ഖണ്ഡകൻ തയ്യാറാകണം. 

തയ്യാറാകുമോ??????

Saturday, April 16, 2011

തീയിൽ മുളച്ച ഞാഞ്ഞൂലുകൾ!

     460 കോടി വർഷത്തിൽ താഴെയാണ്‌ ഭൂമിയുടെ പ്രായം. ഉല്‍ഭവകാലത്ത് ഭൂമി ഉരുകിത്തിളച്ച നിലയിലയിരുന്നു. 400 കോടി വർഷം മുതലാണ്‌ ഭൂമി തണുത്തുതുടങ്ങുന്നത്. 380 കോടി വർഷം മുതൽ ഭൂമിയിൽ ലളിതമായ ജൈവരൂപങ്ങൾ ആവിർഭവിച്ചതിന്‌ തെളിവുകൾ ഉണ്ട്. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona മേഖലയിൽ നിന്ന് കിട്ടിയ Cyanobacteria ഫോസിലുകൾക്ക് 350 കോടി വർഷത്തെ പ്രായമുണ്ട്. ന്യൂക്ലിയസ് ഇല്ലാത്ത ഏറ്റവും ലളിതമായ (ഏകകോശ) പ്രോകരിയോട്ടുകളായിരുന്നു ഇവ. Cyanobacteria യ്ക്കു മുമ്പ് ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ ഇല്ലായിരുന്നു. അടുത്ത 100 കോടി വർഷങ്ങളോളം ഭൂമിയിലെ ഏക ജൈവരൂപം ഈ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ പ്രോകാരിയോട്ടുകളായിരുന്നു. പിന്നീട് ന്യൂക്ലിയസ് ഉള്ള യൂക്കാരിയോട്ടുകൾ ആവിർഭവിക്കുന്നു. കഴിഞ്ഞ 60 കോടി വർഷങ്ങൾ മുതലാണ്‌ ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെടുന്നത്. നട്ടെല്ലില്ലാത്ത ജീവികളെ, വളരെ ചെറിയ രൂപത്തിലുള്ളവയാണെങ്കിലും, കണ്ടുതുടങ്ങുന്നത് കഴിഞ്ഞ 62 കോടി മുതൽ 55 കോടി വർഷങ്ങൾ വരെയുള്ള വെൻഡിയൻ യുഗത്തിലാണ്‌. 

   ഇനി നമുക്ക് 25 വർഷക്കാലം പരിണാമശാസ്ത്രത്തിൽ ഗവേഷണം നടത്തി എന്നവകാശപ്പെടുന്ന ശ്രീ. എൻ എം ഹുസ്സൈന്റെ വെളിപാടുകളിലേക്ക് പോകാം:-


     "ഏറ്റവും ലളിതമായ പ്രകാശസംവേദന കോശം കൊണ്ട് രൂപീകൃതമായ കണ്ണുമായി മണ്ണിരകൾ ജീവിക്കാൻ തുടങ്ങിയിട്ട് നാനൂറിലേറെ കോടി വർഷങ്ങളായി. ഇന്നും അവയ്ക്ക് സംവേദനകോശം മാത്രമാണ്‌ കണ്ണുകളായുള്ളത്. എന്തുകൊണ്ട് നാനൂറ്‌ കോടി വർഷങ്ങൾക്കിടയിൽ ഇവയുടെ കണ്ണിന്‌ അല്പം പോലും പരിണാമമുണ്ടായില്ല? ഇത്തരം സംശയങ്ങൾക്ക് വിശദീകരണം നല്കാൻ പോലും പരിണാമസിദ്ധാന്തത്തിന്‌ സാധ്യമല്ല." (നവനാസ്തികത - റിച്ചാർഡ് ഡോക്കിസിന്റെ വിഭ്രാന്തികൾ-എൻ എം ഹുസ്സൈൻ- പേജ് 243)


ഒന്നിലധികം കോശങ്ങളാൽ നിർമിതമായ ശരീരമുള്ള ജീവികൾ ആവിർഭവിച്ചിട്ടുതന്നെ 60 കോടി വർഷത്തിൽ അധികമായിട്ടില്ല എന്ന് ആധുനിക ശാസ്ത്രം തെളിവുകൾ സഹിതം പറയുമ്പോഴാണ്‌ ശ്രീ. ഹുസ്സൈൻ 400 കോടിയിലധികം വർഷങ്ങളായി ഭൂമിയിൽ മണ്ണിരകൾ ജീവിച്ചുവരുന്നു എന്ന് വെളിപ്പെടുത്തുന്നത്. ഈ അല്ഭുതകരമായ അറിവിന്റെ ഉറവിടം ഏതാണെന്ന് ശ്രീ ഹുസ്സൈൻ വെളിപ്പെടുത്തണം. സൃഷ്ടിവാദികൾ വല്ല ഗവേഷണവും നടത്തി ഇത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടുണ്ടേങ്കിൽ അത് മൂടി വെയ്ക്കരുത്. അതുപയോഗിച്ച് പരിണാമശാസ്ത്രത്തെ മാത്രമല്ല, സകലമാന ശാസ്ത്രങ്ങളെയും നിലം പരിശാക്കി സൃഷ്ടിവാദം സ്ഥാപിക്കണം. 

നാനൂറ്‌ കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമി ഉരുകിത്തിളയ്ക്കുന്ന ഒരു തീഗോളമായിരുന്നു. അപ്പോൾ പിന്നെ ഹുസ്സൈൻ അവതരിപ്പിക്കുന്ന മണ്ണിരകൾ എവിടെ ജീവിച്ചവയാകണം! 

അതെത്രെ, തീയിൽ മുളച്ച ഞാഞ്ഞൂലുകൾ!


Thursday, April 14, 2011

യുക്തിവാദീപാളയം ഞെട്ടിത്തെറിച്ചപ്പോള്‍...


"ശാസ്ത്രലോകത്തുനിന്നും ഇപ്പോൾ ദൈവനിഷേധത്തിന്റെ സ്വരമുയരുന്നത് വിരലിലെണ്ണാവുന്ന ആളുകളിൽനിന്ന് മാത്രമാണ്‌. അവരിൽ ഏറ്റവും പ്രഖ്യാതനാണ്‌ റിച്ചാർഡ് ഡോക്കിൻസ്. ഡോക്കിൻസ് യുക്തിവാദികളുടെ പുതിയ പ്രവാചകനാണ്‌, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അവരുടെ വേദഗ്രന്ദങ്ങളും! എന്നാൽ, ദൈവനിഷേധത്തിന് തെളിവ് ഹാജരാക്കാൻ ഇത്രയും കാലത്തെ നിരീശ്വരപ്രബോധങ്ങൾക്കിടയിൽ ഡോക്കിസിന്‌ കഴിഞ്ഞിട്ടില്ലെന്നതാണ്‌ യാഥാർത്ഥ്യം. ഡോക്കിസ്നിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സി രവിചന്ദ്രന്റെ മലയാള രചന ദൈവവിശ്വാസികളുടെ ഒരു ചോദ്യത്തിനുപോലും ഫലപ്രദമായി മറുപടി പറയുന്നില്ലെന്ന് എൻ എം ഹുസ്സൈൻ ഈ പഠനത്തിൽ സ്ഥാപിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രഗല്ഭനായ നിരീശ്വരവാദിക്കുപോലും ദൈവനിഷേധം സമർത്ഥിക്കാൻ കഴിയുന്നില്ലെന്ന് അനിഷേധ്യമായ തെളിവുകളോടെ ചൂണ്ടിക്കാണിക്കുന്ന ഹുസ്സൈന്റെ പുസ്തകം യുക്തിവാദീപാളയത്തിൽ കൂട്ട ഞെട്ടലുണ്ടാക്കും. അവരുടെ ചിന്ത മരിച്ചിട്ടില്ലെങ്കിൽ!"

ശ്രീ എൻ എം ഹുസൈന്റെ പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ളതാണ്‌ ഈ വരികൾ.

ഇതിൽ അവസാനത്തെ വാക്യം അക്ഷരാർത്ഥത്തിൽ തന്നെ ശരിയാണെന്ന് ഈ പുസ്തകം വായിച്ചപ്പോൾ ബോധ്യമായി. അത് വായിച്ച് യുക്തിവാദീപാളയം ഞട്ടുക മാത്രമല്ല, ഞെട്ടിത്തെറിക്കുകയും ചെയ്തു.

246-ം പേജിൽ ഇങ്ങനെ നിങ്ങൾക്കത് വായിക്കാം.

“ ആദ്യകാല ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെട്ട ഫോസിൽ പാളിയെ കേംബ്രിയൻ എന്ന് വിളിക്കുന്നു. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതാണ്‌ ഈ ഫോസിൽ പാളികൾ വലിയൊരു ശതമാനം ജീവജാതികൾ കേംബ്രിയൻ കാലത്ത് മുൻഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതായി ഫോസിൽ ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായി. ഇതിനെയാണ്‌ കേംബ്രിയൻ വിസ്ഫോടനം(Cambrian Explosion) എന്ന് വിശേഷിപ്പിക്കുന്നത്.”

 ഞെട്ടാനുണ്ടായ കാരണത്തിലേക്ക് കടക്കുംമുമ്പ് കുറച്ചുകൂടി.

എൻ എം ഹുസ്സൈൻ പറഞ്ഞു:-

"ഏറ്റവും ലളിതമായ പ്രകാശസംവേദനകോശം കൊണ്ട്‌ രൂപീകൃതിമായ കണ്ണുമായി മണ്ണിരകൾ ജീവിക്കാൻ തുടങ്ങിയിട്ട്‌ നാനൂറിലേറെ കോടി വർഷങ്ങളായി."(നവ നാസ്തികത: റിച്ചാർഡ് ഡോക്കിൻസിന്റെ വിഭ്രാന്തികൾ പേജ്: 243)

 ‘സൃഷ്ടി നടന്നത് എന്നാണ്‌‘ എന്ന ചോദ്യത്തിന്‌ ശ്രീ ഹുസ്സൈൻ തന്ന മറുപടി, സൃഷ്ടിതന്നെ നടന്നിട്ടില്ല എന്ന് വിശ്വസിക്കുന്ന സുശീൽ കുമാർ സൃഷ്ടി എന്ന് നടന്നു എന്ന് ചോദിക്കുന്നത് വീടില്ലാത്ത ഒരാൾ എന്നാണ്‌ ഞാൻ വീടുവെച്ചത് എന്ന് ചോദിക്കുന്നതുപോലെയാണ്‌ എന്നായിരുന്നല്ലോ? ദൈവത്തിൽ തന്നെ വിശ്വാസമില്ലാത്ത ഒരാൾ ഏത് ദൈവമാണ്‌ ശരി എന്ന് ചോദിച്ചതിന്, എവറസ്റ്റ് പർവ്വതം ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാൾ അതിന്റെ ഉയരം എത്രയാണെന്ന് ചോദിക്കാമോ എന്നും അദ്ദേഹം വാദിച്ചു.

ഈ വാദം മുഖവിലക്കെടുത്താൽ, ശ്രീ ഹുസ്സൈൻ, നാനൂറിലേറെ കോടി വർഷങ്ങൾക്കുമുമ്പ് മണ്ണിരകൾ ഉണ്ടായിരുന്നു എന്നും കേംബ്രിയൻ കാലഘട്ടത്തിൽ ബഹുകോശ ജീവികൾ ഉണ്ടായിരുന്നു എന്നും വിശ്വസിക്കുന്നുണ്ട് എന്ന് ഉറപ്പാണ്‌.

ഇനി താഴെകൊടുക്കുന്ന ലഘുവായ ചോദ്യങ്ങൾക്ക് ശ്രീ ഹുസ്സൈനിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.

1. നാനൂറിലേറെ കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നതായി പറയുന്ന മണ്ണിരയുടെ കൂടെ മനുഷ്യർ ജീവിച്ചിരുന്നോ?

2. കേംബ്രിയൻ ഫോസിൽ പാളികളിൽ കാണപ്പെട്ട ഏതെങ്കിലും ജീവി ഇന്ന് ജീവിച്ചിരിപ്പുണ്ടോ?

3. കേംബ്രിയൻ കാലത്ത് മനുഷ്യൻ ജീവിച്ചിരുന്നോ?

ഈ ചോദ്യത്തിനൊന്നും ഹുസ്സൈൻ മാന്യവും സത്യസന്ധവുമായ മറുപടിതരില്ലെന്ന് മുൻ അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്.

ഇനി ഇതെല്ലാം വായിച്ച് ഞെട്ടിത്തെറിക്കാനുണ്ടായ കാരണത്തിലേക്ക്:-

 ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകൾക്ക് 350 കോടി വർഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയിൽ ജീവനുണ്ടായിട്ട് 400 കോടി വർഷത്തിൽ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വർഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതെന്ന് ഹുസ്സൈൻ പറയുന്ന ഈ ഫോസിൽ പാളികൾ ഏത് ഗ്രഹത്തിലുള്ളതാണാവോ? ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.

ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്.  ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു.